നെടുമങ്ങാട്: പൂവച്ചലിലും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കൊണ്ടുനടന്നു ചാരായം വിൽപ്പന നടത്തിയിരുന്നവർ എക്സൈസിന്റെ പിടിയിലായി. ഡ്രൈ ഡേ കളിലും വിശേഷദിവസങ്ങളിലും രഹസ്യമായി ചാരായം വില്പന നടത്തിയിരുന്ന പ്രേം നവാസ്, പൊടിയൻ എന്ന പ്രദീപ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.
ഇവർ ചാരായം കടത്തുവാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പൊടിയൻ എന്നയാൾക്കെതിരേ എക്സൈസ് കമ്മീഷണറുടെ പരാതിസെല്ലിൽ ലഭിച്ച പരാതി യെത്തുടർന്നാണ് ആര്യനാട് എക്സൈസ് പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. ഡ്രൈ ഡേ ആയിരുന്ന കഴിഞ്ഞദിവസം രാത്രി എട്ടോടെ പൂവച്ചൽ ഹൈസ്കൂളിനു സമീപം റോഡരുകിൽ വച്ചാണ് എക് സൈസ് പാർട്ടി പ്രതികളുടെ ഓട്ടോറിക്ഷ തടഞ്ഞ് ഇവരെ പിടികൂടിയത്. ഈ സമയം ഇരുവരുടെയും കൈവശവും ഓട്ടോറിക്ഷയിലുമായി 11 ലിറ്റർ ചാരായം,
അര ലിറ്റർ കൊള്ളുന്ന മിനറൽ വാട്ടർ കുപ്പികളിൽ നിറച്ചു വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെടുത്തു. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നതിനനുസരിച്ച് ചാരായം എത്തിക്കുന്നതാണ് ഇവരുടെ രീതി. പോളിയോ ബാധിച്ചതിനെത്തുടർന്ന് ഇരുകാലുകളും തളർന്ന പൊടിയൻ അബ്കാരി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല.
ആര്യനാട് എക്സൈസ് ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നാസറുദീൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ, ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, അഖിൽ എന്നിവരടങ്ങിയ എക് സൈസ് സംഘമാണ് പ്രതി കളെ പിടികൂടിയത്.